Tuesday, August 21, 2012

പണമയയ്ക്കാന്‍ ഇന്റര്‍നെറ്റ്-മൊബൈല്‍ ബാങ്കിങ്‌

(courtesy:Mathrubhumi Online)
ഏതുസമയത്തും എവിടെയുമിരുന്ന് സുരക്ഷിതമായി പണം അയയ്ക്കാന്‍ ഇന്ന് ഏറെ സൗകര്യപ്രദമായ മാര്‍ഗങ്ങളാണ് ഇന്റര്‍നെറ്റ് ബാങ്കിങ്ങും മൊബൈല്‍ ബാങ്കിങ്ങും.

ഇന്റര്‍നെറ്റ് ബാങ്കിങ്


ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കുന്നതിന് സ്വന്തം അക്കൗണ്ടില്‍ ഈ സൗകര്യം പ്രവര്‍ത്തന ക്ഷമമാക്കുകയാണ് ആദ്യ പടി. അക്കൗണ്ടുള്ള ശാഖയില്‍ തന്നെ ഇതിനായി അപേക്ഷ നല്‍കാം. ബാങ്ക് നല്‍കുന്ന യൂസര്‍ നെയിമും പാസ്‌വേര്‍ഡും മറക്കാതെ ഓര്‍മിച്ചു വെയ്ക്കുകയോ കുറിച്ചു വെയ്ക്കുകയോ ചെയ്യാം. ഇന്റര്‍നെറ്റ് ജീവിതത്തിന്റെ തന്നെ ഭാഗമായ ഇക്കാലത്ത് ബില്ലടയ്ക്കാനും, ഓണ്‍ലൈന്‍ ഷോപ്പിങ്ങിനും പണം കൈമാറാനുമൊക്കെ ഈ മാര്‍ഗത്തിലൂടെ സാധ്യമാണ്. പക്ഷെ ഇന്റര്‍നെറ്റില്‍ തട്ടിപ്പു സൈറ്റുകള്‍ വ്യാപകമാണെന്നത് മറക്കരുത്. വെബ്‌സൈറ്റ് വിലാസം കൃത്യമായി തന്നെ ടൈപ്പ് ചെയ്ത് വിളിക്കുകയാണെങ്കില്‍ വ്യാജസൈറ്റുകളില്‍ കയറാതെ രക്ഷപ്പെടാം. സെര്‍ച്ച് എഞ്ചിനുകളില്‍ തിരഞ്ഞ് ലിങ്ക് വഴി കയറുമ്പോഴാണ് പലപ്പോഴും തട്ടിപ്പ് സൈറ്റുകളില്‍ ചെന്നുപെടുക. ഇന്റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ക്ക് ബാങ്കുകള്‍ നിലവില്‍ ചാര്‍ജ്ജൊന്നും ഈടാക്കുന്നില്ല.

മൊബൈല്‍ ബാങ്കിങ്


ഇന്ന് എല്ലാവരുടെയും കൈയിലും മൊബൈല്‍ഫോണുണ്ട്. മൊബൈല്‍ ബങ്കിങ് സേവനങ്ങളെ ബാങ്കിങ് രംഗത്തെ വിപ്ലവമെന്ന് വിശേഷിപ്പിക്കാം. എസ്.എം.എസ് വഴി പണം കൈമാറാമെന്നതാണ് മൊബൈല്‍ ബാങ്കിങ്ങിന്റെ പ്രധാന ആകര്‍ഷണം. അതായത് സമയമോ അയയ്ക്കുന്നയാള്‍ എവിടെയാണെന്നതോ ഒന്നും പ്രശ്‌നമല്ലെന്നര്‍ത്ഥം. ഒട്ടും സമയദൈര്‍ഘ്യമെടുക്കാതെ 5000 രൂപ വരെയുള്ള കൈമാറ്റത്തിന് ഈ മാര്‍ഗം ഉപയോഗിക്കാം. പക്ഷെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയുള്ള കൈമാറ്റത്തിന് പരിധി നിശ്ചയിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമുണ്ട്. നേരത്തെ ഒരു ഉപഭോക്താവിന് ഒരുദിവസം ഇത്തരത്തില്‍ കൈമാറാവുന്ന പരമാവധി തുക 50,000 രൂപയായിരുന്നു. നെറ്റ് ബാങ്കിങ് സൗകര്യത്തിനായി രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം.

പണം അയയ്ക്കുന്നതിന് പുറമെ ഷോപ്പിങ്ങിനും മൊബൈല്‍ ബാങ്കിങ് സേവനം ഉപയോഗിക്കാവുന്നതാണ്. ബില്ലടയ്ക്കാനും മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്കും മൊബൈല്‍ തന്നെ ഉപയോഗിക്കാം. നിലവില്‍ മൊബൈല്‍ ബാങ്കിങ് ഉപയോഗിക്കുന്നവരിലേറെയുംനഗരങ്ങളില്‍ ഉള്ളവരാണ്.

(courtesy:Mathrubhumi Online)

കള്ളനോട്ട് എങ്ങനെ തിരിച്ചറിയാം?

(courtesy:Mathrubhumi Online)
ആരുടെ കൈവശവും കള്ളനോട്ട് വന്നുപെടാം. അതു കൈവശം വച്ചാലുള്ള ബുദ്ധിമുട്ടുകള്‍ വളരെ വലുതാണ്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കള്ളനോട്ട് തിരിച്ചറിയാന്‍ സഹായിക്കുന്ന വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുകയാണ് -http://www.paisaboltahai.rbi.org.in/.

പൈസ സംസാരിക്കുന്നു എന്ന് അര്‍ഥം വരുന്ന ഈ സൈറ്റില്‍ 10, 20, 50, 100, 500, 1000 രൂപ നോട്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.

കള്ളനോട്ടിനെക്കുറിച്ച് അവബോധം ഉണ്ടാക്കുന്ന പോസ്റ്ററുകള്‍, വീഡിയോ ചിത്രങ്ങള്‍ എന്നിവയും പൈസാബോല്‍ത്താഹേ വെബ്‌സൈറ്റിലുണ്ട്.

10, 20, 50, 100, 500, 1000 രൂപ നോട്ടുകള്‍ പരിശോധിക്കേണ്ടത് എങ്ങനെ?
1000 രൂപ
500 രൂപ


100 രൂപ


50 രൂപ


20 രൂപ

10 രൂപ

(courtesy:Mathrubhumi Online)
Tags:   Know Your Banknotes
SocialTwist Tell-a-Friend

 

Monday, August 20, 2012

വായ്പാ വളര്‍ച്ചയ്ക്ക് ഭീഷണിയായി 'എന്‍. പി.എ ഫോബിയ' NPA


Published by: Dhanam Business Magazine 20 August 2012


സാമ്പത്തിക വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളിലെ ബാങ്ക് വായ്പാ വളര്‍ച്ച മുന്‍ വര്‍ഷത്തെക്കാള്‍ വളരെ കുറഞ്ഞ തോതിലായിരുന്നു. ഏപ്രില്‍-മെയ് മാസങ്ങളിലെ വാര്‍ഷികാടിസ്ഥാന വായ്പ വളര്‍ച്ച 16.5 ശതമാനം വീതം ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ ഇത് യഥാക്രമം 22.1 ശതമാനവും 21.9 ശതമാനവും ആയിരുന്നു. ഏപ്രില്‍ 17ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പലിശ നിരക്കുകളിലെ കുറവ്, ബാങ്കുകളുടെ വായ്പാ വളര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടില്ല എന്ന് വ്യക്തം. വ്യവസായ, റിയല്‍ എസ്റ്റേറ്റ് മേഖലകളിലാണ് ഏറ്റവും കുറഞ്ഞ വളര്‍ച്ച. ഈ മേഖലകളില്‍ ഉണ്ടായ നിഷ്‌ക്രിയ ആസ്തികളുടെ വളര്‍ച്ചയാണ് കൂടുതല്‍ വായ്പകള്‍ അനുവദിക്കാത്തതിന് കാരണം.

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് വായ്പകള്‍ 16.3 ശതമാനം വര്‍ധന കാണിച്ചപ്പോള്‍ എന്‍.പി.എയില്‍ 43.9 ശതമാനം വര്‍ധന ഉണ്ടായി. ഈടും ജാമ്യവും ആവശ്യമില്ലാത്ത വായ്പകള്‍ നല്‍കുന്നതില്‍ മുന്‍കാല അനുഭവങ്ങള്‍ മൂലം ബാങ്ക് മാനേജര്‍മാര്‍ ഭയപ്പെടുകയാണ്. എന്‍.പി.എ വര്‍ധിക്കുമ്പോള്‍ ഇവര്‍ വിമര്‍ശനങ്ങള്‍ക്കും ശിക്ഷാ നടപടികള്‍ക്കും വിധേയരാകുന്നു. ഈ 'എന്‍.പി.എ ഫോബിയ' മൂലം അര്‍ഹരായവര്‍ക്കും വായ്പ ലഭിക്കാതെ വരുന്നു. 

രാജ്യത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് വായ്പകള്‍ വഹിക്കുന്നതിനാല്‍ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികള്‍ ഉണ്ടാക്കുന്ന ആഘാതത്തെപ്പറ്റി അവബോധം ഉണ്ടാകണം. സിവില്‍ കോടതികളുടെയും ട്രൈബൂണലുകളുടെയും അനുകൂലമായ നടപടികള്‍ ബാങ്കുകള്‍ പ്രതീക്ഷിക്കുന്നു. നിബന്ധനകള്‍ക്ക് വിധേയമായി നല്‍കുന്ന വായ്പകള്‍ കുടിശികയായാലും തങ്ങള്‍ നടപടികള്‍ക്ക് വിധേയരാകേണ്ടി വരില്ല എന്ന ഉറപ്പു ലഭിച്ചാല്‍ ബാങ്ക് മാനേജര്‍മാര്‍ അര്‍ഹരായവര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ തയാറാകും.

* * *

വിദ്യാഭ്യാസ വായ്പകള്‍ സഹായ ധനമല്ല
ഈ അധ്യയനവര്‍ഷം മുതല്‍ വിദ്യാഭ്യാസ വായ്പ നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ്. ഇന്ത്യയിലെ ബാങ്കുകളുടെ ആകെ വിദ്യാഭ്യാസ വായ്പകള്‍ 25 ലക്ഷം എക്കൗണ്ടുകളിലായി 50,000 കോടി കവിയുമെന്നാണ് കണക്ക്. ആകെയുള്ള വായ്പയുടെ 5.5 ശതമാനം എന്‍.പി.എ ആയിക്കഴിഞ്ഞു. ഭൂരിഭാഗം എക്കൗണ്ടുകളിലും തിരിച്ചടവ് കാലാവധി എത്തിയിട്ടില്ലാത്തതിനാല്‍ ഈ ശതമാനം വരും വര്‍ഷങ്ങളില്‍ വര്‍ധിക്കാനാണ് സാധ്യത. 

വിദ്യാഭ്യാസ വായ്പകള്‍ക്ക് ഉദാരമായ വ്യവസ്ഥകളാണുള്ളത്. ഇന്ത്യയിലെ വിദ്യാഭ്യാസത്തിന് 10 ലക്ഷം വരെയും വിദേശ വിദ്യാഭ്യാസത്തിന് 20 ലക്ഷം വരെയും വായ്പ ലഭിക്കും. നാല് ലക്ഷം വരെയുള്ള വായ്പകള്‍ക്ക് ജാമ്യമോ ഈടോ വേണ്ട. 

ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ പുതിയ നിബന്ധനകള്‍ പ്രകാരം നഴ്‌സിംഗ് അടക്കമുള്ളവയുടെ മാനേജ്‌മെന്റ് സീറ്റുകളില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ അനുവദിക്കില്ല. മെറിറ്റ്് അടിസ്ഥാനത്തിലായിരിക്കും വായ്പകള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ക്രെഡിറ്റ് റേറ്റിംഗ് (Credit rating) ബാധകമാക്കും. സ്‌കോളര്‍ഷിപ്പ്, ഫീസ് ഇളവ് ഇവ കിഴിച്ചതിനുശേഷം മാത്രമേ വായ്പാ തുക കണക്കാക്കുകയുള്ളു. നല്ല റേറ്റിംഗ് ലഭിക്കുന്നവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ ലഭ്യമാകും. 

* * *
ബാങ്ക് ശാഖാ വികസനം - തൊഴിലവസരം വര്‍ധിക്കുന്നു

2009ലും 2011ലും റിസര്‍വ് ബാങ്ക് നടപ്പാക്കിയ ചില നിയമഭേദഗതികള്‍ മൂലം ബാങ്കുകള്‍ക്ക് പുതിയ ശാഖകള്‍ തുറക്കുന്നതിനുള്ള സ്വാതന്ത്ര്യം വര്‍ധിച്ചു. മുമ്പ് ശാഖ തുറക്കാന്‍ റിസര്‍വ് ബാങ്കില്‍ നിന്ന് മുന്‍കൂര്‍ അനുവാദം വേണ്ടിയിരുന്നു. ഇപ്പോള്‍ ഒരു ലക്ഷത്തിനുമേല്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍ ശാഖകള്‍ തുറക്കുന്നതിനു മാത്രമാണ് അനുവാദം ആവശ്യമുള്ളത്. ബാങ്കിംഗ് സേവനം ലഭ്യമാകാത്ത 74000 ഗ്രാമപ്രദേശങ്ങളില്‍ ശാഖകള്‍ തുറക്കുവാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇത്തരത്തിലുള്ള പ്രദേശങ്ങളില്‍ തുറക്കുന്ന ശാഖകള്‍ക്ക് ആനുപാതികമായി നഗരങ്ങളില്‍ ശാഖകള്‍ തുറക്കാന്‍ ബാങ്കുകള്‍ക്ക് അനുവാദം നല്‍കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതുമേഖല ബാങ്കുകള്‍ തുറന്നത് 5000ല്‍പ്പരം പുതിയ ശാഖകളാണ്.

1969ല്‍ 8321 ബാങ്ക് ശാഖകളാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. 64000 ജനങ്ങള്‍ക്ക് ഒരു ബാങ്ക് എന്നതായിരുന്നു സ്ഥിതി. 2012 മാര്‍ച്ച് അവസാനം ശാഖകള്‍ 97180 ആയി. അതായത് 13000 ജനങ്ങള്‍ക്ക് ഒരു ബാങ്ക്. എന്നാല്‍ ആറ് ലക്ഷത്തില്‍പ്പരം ഗ്രാമങ്ങള്‍ ഉള്ള ഇന്ത്യയില്‍ ഇത് മതിയാകില്ലെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പ്രഖ്യാപനം. വരും വര്‍ഷങ്ങളില്‍ ഉണ്ടാകുന്ന വന്‍ തോതിലുള്ള വിരമിക്കലിനൊപ്പം ശാഖാ വികസനവും പുതിയ ബാങ്കുകളുടെ പിറവിയും ബാങ്കിംഗ് മേഖലയില്‍ വര്‍ധിച്ച ജോലി സാധ്യതകള്‍ക്കാണ് വഴിതെളിക്കുക.

courtesy: Dhanam Business Magazine 20 August 2012  

ATM കൂടുതല്‍ സ്മാര്‍ട്ടാകുന്നു


Published by: Dhanam Business Magazine 20 August 2012


പുതുതലമുറ ബാങ്ക് എ.റ്റി.എമ്മുകളില്‍ പണം നിക്ഷേപിച്ചാല്‍ അത് അപ്പോള്‍തന്നെ എണ്ണിത്തിട്ടപ്പെടുത്തി എക്കൗണ്ടില്‍ വരവ് വെക്കുന്ന സംവിധാനം (Bunch note acceptor) ഇപ്പോള്‍ നിലവില്‍ വന്നുകഴിഞ്ഞു. തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കില്‍ ഐ.സി.ഐ.സി.ഐ ബാങ്ക് ഇത്തരം എ.റ്റി.എം സ്ഥാപിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരത്തും കൊച്ചിയിലും ഇത്തരത്തിലുള്ള ഓരോ എ.റ്റി.എമ്മുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു. 

സുരക്ഷാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താനായി ബയോമെട്രിക് എ.റ്റി.എമ്മുകളും വ്യാപകമാകുന്നു. എ.റ്റി.എം കാര്‍ഡ് നഷ്ടപ്പെട്ടാല്‍പ്പോലും മറ്റൊരു വ്യക്തിക്ക് പ്രസ്തുത എക്കൗണ്ടില്‍ യാതൊരു ഇടപാടും നടത്താനാകില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. 

അന്ധരായ വ്യക്തികള്‍ക്കുപോലും അനായാസേന ഉപയോഗിക്കാവുന്ന എ.റ്റി.എമ്മുകള്‍ ഉടനടി കേരളത്തിലും നിലവില്‍ വരും. അന്ധര്‍ക്കായുള്ള പ്രത്യേക കീപാഡും ഹെഡ്‌ഫോണ്‍ സെറ്റുംഉപയോഗിച്ചാണ് ഇടപാടുകള്‍ സാധ്യമാകുന്നത്.

പണംപിന്‍വലിക്കല്‍: പെട്ടെന്ന് പണം പിന്‍വലിക്കാന്‍ ഫാസ്റ്റ് കാഷ് ഓപ്ഷനില്‍ സ്‌ക്രീനില്‍ കാണുന്ന സംഖ്യകളില്‍ ആവശ്യമുള്ള തുക തെരഞ്ഞെടുത്താല്‍ മതി. എത്ര തുകയുടെ നോട്ടുകളാണ് വേണ്ടതെന്ന് തെരഞ്ഞെടുക്കാനുള്ള സംവിധാനവും ചിലയിടത്തുണ്ട്.

നിക്ഷേപം: പണമോ, ചെക്കോ, എ.റ്റി. എമ്മില്‍ നിക്ഷേപിക്കാം. എ.റ്റി.എം റൂമുകളില്‍ ലഭ്യമായിട്ടുള്ള ചെലാനില്‍ വിശദവിവരങ്ങള്‍ രേഖപ്പെടുത്തിയശേഷം അവിടെയുള്ള പ്രത്യേക കവറിനുള്ളിലാക്കി പണം എ.റ്റി.എമ്മിലേക്ക് നിക്ഷേപിക്കാം. എക്കൗണ്ടില്‍ വരവ് വെക്കാന്‍ രണ്ട് ദിവസം എടുക്കും.

ചെക്ക് ബുക്ക് അപേക്ഷ: ചെക്ക് ബുക്ക് ലഭിക്കാന്‍ ബാങ്കിന്റെ ശാഖയില്‍ പോയി കാത്തുനില്‍ക്കണ്ട. പകരം എ.റ്റി.എമ്മിലൂടെ ഇതിനുള്ള അപേക്ഷ നല്‍കിയാല്‍ ചെക്ക് ബുക്ക് തപാലിലൂടെ ഉപഭോക്താവിന് ലഭിക്കും

ഫണ്ട് ട്രാന്‍സ്ഫര്‍: എ.റ്റി.എം കാര്‍ഡ് ഉപയോഗിച്ച് മറ്റ് ഡെബിറ്റ് കാര്‍ഡുകളിലേക്കോ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകളിലേക്കോ പണം കൈമാറ്റം ചെയ്യാവുന്നതാണ്. എ.റ്റി.എമ്മില്‍ ഫണ്ട് ട്രാന്‍സ്ഫര്‍ ഓപ്ഷന്‍ തെരഞ്ഞെടുത്ത് പണം അയക്കേണ്ട കാര്‍ഡിന്റെ നമ്പറും തുകയും എന്റര്‍ ചെയ്തശേഷം കണ്‍ഫര്‍മേഷന്‍ നല്‍കിയാല്‍ മതി. ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്‌മെന്റും ഇങ്ങനെ നടത്താം.

ഇന്‍ഷുറന്‍സ് പ്രീമിയം: എ.റ്റി.എമ്മുകളില്‍ ഇതിനായുള്ള രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം പ്രീമിയം തുക അടയ്ക്കാം. പ്രിന്റ്ഔട്ട് ഉപഭോ  ക്താവ് സൂക്ഷിക്കണം. സ്‌റ്റേറ്റ് ബാങ്ക്, ഐ.സി.ഐ.സി.ഐ എ.റ്റി.എമ്മുകളില്‍ സൗകര്യമുണ്ട്.   

കോളെജ്ഫീസ്, ബില്‍പേയ്‌മെന്റ്: വിവിധ ബാങ്കുകള്‍ ചില നിര്‍ദിഷ്ട കോളെജുകള്‍, സ്‌കൂളുകള്‍ എന്നിവയുടെ ഫീസ് എ.റ്റി.എം മുഖേന അടയ്ക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. വൈദ്യുതി, ജലം, ടെലിഫോണ്‍ തുടങ്ങിയവയുടെ യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്.

സംഭാവന നല്‍കാം: പുണ്യ സ്ഥലങ്ങളിലും ആരാധനാലയങ്ങളിലുമൊക്കെ സംഭാവന നല്‍കാന്‍ സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന്റെ എ.റ്റി.എമ്മുകള്‍ അവസരമൊരുക്കുന്നു.

എഫ്.ഡി എക്കൗണ്ട്: സേവിംഗ്‌സ് എക്കൗണ്ടില്‍ നിന്നും കുറച്ച് തുക സ്ഥിര നിക്ഷേപമാക്കി മാറ്റുന്നതിനുള്ള അപേക്ഷ എ.റ്റി.എം മുഖേന നല്‍കാവുന്നതാണ്. നിക്ഷേപ കാലാവധി ഉപഭോക്താവിന്റെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനാകും. ഐ.സി.ഐ.സി.ഐ ബാങ്ക് പ്രസ്തുത സേവനം എ.റ്റി.എമ്മില്‍ ലഭ്യമാക്കിയിട്ടുണ്ട്.

വായ്പാതിരിച്ചടവ്: ചില ബാങ്കുകളുടെ എ.റ്റി.എമ്മുകളില്‍ വായ്പാ തിരിച്ചടവിനുള്ള സംവിധാനമുണ്ട്. വായ്പ എക്കൗണ്ട് നമ്പര്‍ അറിയാമെങ്കില്‍ പ്രസ്തുത ഓപ്ഷന്‍ എടുത്ത് തുക എന്റര്‍ ചെയ്താല്‍ പേയ്‌മെന്റിന്റെ രസീത് ലഭിക്കും. 

മൊബീല്‍ റീചാര്‍ജ് / ടോപ് അപ്പ്: എ.റ്റി.എമ്മില്‍ ഇതിനായുള്ള ഓപ്ഷന്‍ തെരഞ്ഞെടുത്ത് ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് എപ്പോള്‍ വേണമെങ്കിലും റീചാര്‍ജ് അഥവാ ടോപ് അപ്പ് സൗകര്യങ്ങള്‍ ഉപയോഗിക്കാനാകും.

courtesy: Dhanam Business Magazine 20 August 2012 

ഇസ്ലാമിക് ബാങ്കിംഗ് എന്ത്? എങ്ങനെ?

Published by: Dhanam Business Magazine 20 August 2012

ബാങ്ക് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസിലെത്തുക വായ്പയും പലിശയുമായിരിക്കും. പലിശയില്ലാത്ത ബാങ്കിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇസ്ലാമിക് ബാങ്കിംഗ് എന്ന പലിശ രഹിത ബാങ്കിംഗ് അധികമൊന്നും മുഖ്യധാരാ ചര്‍ച്ചാ വിഷയമായിട്ടില്ല. ലോകം സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ ഒരു തിരുത്തല്‍ നയം എന്ന നിലയില്‍ ഇസ്ലാമിക് ബാങ്കിംഗ് പരിഗണിക്കാവുന്നതാണ്. 

ആസ്തി അടിസ്ഥാനമാക്കിയാണ് ഇസ്ലാമിക ബാങ്കുകളുടെ പ്രവര്‍ത്തനം. ലാഭത്തിനേക്കാള്‍ മനുഷ്യത്വത്തിന് ഇവിടെ ഊന്നല്‍ നല്‍കുന്നു. പരമ്പരാഗത ബാങ്കുകള്‍ കടം കൊടുക്കലിന് പ്രാധാന്യം നല്‍കുമ്പോള്‍ ഇസ്ലാമിക് ബാങ്കുകള്‍ പ്രാധാന്യം നല്‍കുന്നത് നിക്ഷേപത്തിനാണ്. ഇത് ഒരു സമുദായത്തിന് വേണ്ടിമാത്രമുള്ള സംരംഭമല്ല. പരമ്പരാഗത ബാങ്കിംഗ് വ്യവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനുള്ള സംവിധാനമാണ്. 

യുഎസ്എ, യുകെ, ജപ്പാന്‍ തുടങ്ങി 70ല്‍ അധികം രാജ്യങ്ങളില്‍ ഇസ്ലാമിക് ബാങ്കിംഗ് സംവിധാനം നിലവിലുണ്ട്. ലോകത്താകമാനം 700ല്‍ അധികം ഇസ്ലാമിക് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നു. ഇസ്ലാമിക് ബാങ്കിംഗ് വാര്‍ഷിക വളര്‍ച്ചാ നിരക്ക് 14 മുതല്‍ 20 ശതമാനം വരെയാണ്. മധ്യപൂര്‍വ ദേശത്തെ കൂടുതല്‍ പരമ്പരാഗത ബാങ്കുകള്‍ ഇസ്ലാമിക് ബാങ്കുകളായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2002ല്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ച എഐസിഎല്‍ (ആള്‍ട്ടര്‍നേറ്റിവ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്‍ഡ് ക്രെഡിറ്റ്‌സ് ലിമിറ്റഡ്) കഴിഞ്ഞ ഏഴു വര്‍ഷമായി ഇസ്ലാമിക് എന്‍ബിഎഫ്്‌സി നടത്തിവരുന്നു.

ഇസ്ലാമിക് ബാങ്കിംഗ് ചരിത്രം
നാല്‍പതുകളുടെ ആരംഭത്തില്‍ ഇസ്ലാമിക പണ്ഡിതന്‍മാരായ അന്‍വര്‍ ഖുറേഷി, മഹമൂദ് അഹമ്മദ്, മൗലാന മൗദൂദി, ഡോ. നജത്തുള്ള സിദ്ദിഖി എന്നിവര്‍ തങ്ങളുടെ എഴുത്തുകളിലൂടെ ഇസ്ലാമിക് ബാങ്കിംഗ് എന്ന പുതിയ സംരംഭത്തിലേക്ക് ജനശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അവരുടെ പരിശ്രമങ്ങള്‍ ലക്ഷ്യം കണ്ടത് 1963ല്‍ ഈജിപ്റ്റില്‍ മിറ്റ്- ഗാമര്‍ എന്ന പേരില്‍ ലോകത്തിലെ ആദ്യ ഇസ്ലാമിക് ധനകാര്യസ്ഥാപനം തുടങ്ങിയതോടെയാണ്. പ്രോഫിറ്റ്- ലോസ് ഷെയറിംഗ് എന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയായിരുന്നു ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയത്. സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തില്‍ പൂര്‍ണമായും ഇസ്ലാമിക തത്ത്വത്തില്‍ അധിഷ്ഠിതമായ ബാങ്ക് രൂപംകൊണ്ടത് 1975ലാണ്. ദുബായ് ഇസ്ലാമിക് ബാങ്കായിരുന്നു അത്. 

ഇസ്ലാമിക് ബാങ്കിംഗ് ഉല്‍പ്പന്നങ്ങള്‍
പരമ്പരാഗത ബാങ്കുകള്‍ പലിശ എന്ന ഉല്‍പ്പന്നം മാത്രം നല്‍കുമ്പോള്‍ ഇസ്ലാമിക ബാങ്കുകള്‍ നല്‍കുന്നത് നിരവധി ഉല്‍പ്പന്നങ്ങളാണ്. അവയില്‍ ചിലത് ചുവടെ: 

മുഡറബ (ക്യാപിറ്റല്‍ ഫിനാന്‍സിംഗ്): ക്യാപിറ്റല്‍ ഫിനാന്‍സിംഗില്‍ ഒന്നാം പാര്‍ട്ടി മൂലധനം നല്‍കുന്നു. രണ്ടാം പാര്‍ട്ടി ഈ മൂലധനം ഉപയോഗിച്ച് ബിസിനസോ മറ്റു പദ്ധതികളോ ഏറ്റെടുത്തു നടത്തുന്നു. ലാഭം ഇരു പാര്‍ട്ടികളും മുന്‍ധാരണ പ്രകാരം വീതിച്ചെടുക്കുന്നു. നഷ്ടമാണെങ്കില്‍ അത് മൂലധനം നിക്ഷേപിച്ച പാര്‍ട്ടിക്ക് മാത്രം.

മുഷാറക്ക (പാര്‍ട്ണര്‍ഷിപ്പ്): രണ്ടോ അതിലധികമോ പങ്കാളികള്‍ പാര്‍ട്ണര്‍ഷിപ്പ് വ്യവസ്ഥയില്‍ ഒരു പ്രത്യേക പദ്ധതിക്ക് മൂലധന നിക്ഷേപം നടത്തുന്നു. ഇതില്‍ നിന്നുണ്ടാകുന്ന ലാഭം പങ്കാളികള്‍ മുന്‍ധാരണ പ്രകാരം പങ്കിട്ടെടുക്കുന്നു. നഷ്ടം സംഭവിക്കുകയാണെങ്കില്‍ ധാരണ പ്രകാരം നഷ്ടവും പങ്കാളികള്‍ വീതിച്ചെടുക്കും.

മുറബഹാ (കോസ്റ്റ് പ്ലസ് ഫിനാന്‍സിംഗ്):
 ഇത് ഒരു വ്യാപാര കരാറാണ്. വാങ്ങാന്‍ ഉദ്ദേശിക്കുന്ന വസ്തു ഉപഭോക്താവ് ഇസ്ലാമിക് ബാങ്കിനെ അറിയിക്കുന്നു. ബാങ്ക് അത് വാങ്ങി നല്‍കുകയും നിശ്ചിത ലാഭം ഉപഭോക്താവില്‍ നിന്ന് ഈടാക്കുകയും ചെയ്യും. ഉപഭോക്താവ് ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ തുക അടച്ചു തീര്‍ത്താല്‍ മതിയെന്നതാണ് ഈ രീതിയുടെ ഗുണം. ഇന്‍സ്റ്റാള്‍മെന്റ് അടയ്ക്കാന്‍ വൈകിയാല്‍ അടയ്‌ക്കേണ്ട തുക വര്‍ധിപ്പിക്കുകയില്ല. 

ഇജാറ (ലീസിങ്ങ്): 
ക്രെയിന്‍, എയര്‍ ക്രാഫ്റ്റ്, കപ്പല്‍ തുടങ്ങിയ ബാങ്കിന്റെ ആസ്തി കോര്‍പറേറ്റ് കമ്പനികള്‍ക്കും മറ്റും നിശ്ചിത സമയത്തേക്ക് ലീസിന് കൊടുക്കുന്നു. ലീസ് കാലാവധിക്കു ശേഷം മുന്‍കൂട്ടി നിശ്ചയിച്ച തുകയ്ക്ക് ഇത്തരം ആസ്തികള്‍ പണയമെടുത്ത ഉപഭോക്താക്കള്‍ വാങ്ങാമെന്ന കരാര്‍ ബാങ്കുകളുണ്ടാക്കുന്നു. ലീസ് കാലാവധി കഴിയും വരെ ഈ ആസ്തികള്‍ ബാങ്കുകളുടെ ബുക്കുകളിലായിരിക്കും. ലീസ് കാലയളവിലെ ഇന്‍ഷുറന്‍സ്, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയെല്ലാം ബാങ്ക് ഏറ്റെടുത്ത് നടപ്പാക്കും.

ബേ അല്‍ സലാം (ഫോര്‍വേര്‍ഡ് പര്‍ച്ചേസ്): ഉല്‍പ്പന്നത്തിന് തുക മുന്‍കൂറായി നല്‍കുന്ന കരാര്‍ വ്യവസ്ഥയാണിത്. ഉപഭോക്താവിന് നിശ്ചിത ഗുണവും തൂക്കവുമുള്ള കമോഡിറ്റി നിശ്ചിത ദിവസം കരാര്‍ തുകയ്ക്ക് എത്തിച്ചു നല്‍കും. 

ഇറ്റിസ്‌ന (മാനുഫാക്ചറിംഗ് കോണ്‍ട്രാക്ട്): പണി പൂര്‍ത്തിയാകുന്നതനുസരിച്ച് ബില്‍ഡര്‍ക്ക് പണം നല്‍കി കെട്ടിടം സ്വന്തമാക്കുന്ന രീതിയാണിത്. ക്വാര്‍ഡ് ഹസന്‍ (റിഹാബിലിറ്റേഷന്‍ ബിസിനസ്), തക്കാഫുല്‍ (മ്യൂച്വല്‍ ഇന്‍ഷുറന്‍സ്), സുക്കുക് (അസറ്റ് ബേസ്ഡ് ബോണ്ട്) എന്നിവയാണ് ഇസ്ലാമിക ബാങ്കിന്റെ മറ്റ് ഉല്‍പ്പന്നങ്ങള്‍. 

(കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ബി.എഫ്.സിയായ ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്‍ഡ് ക്രെഡിറ്റ്‌സ്  ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറാണ് ലേഖകന്‍. ഫോണ്‍: 9846077885)
courtesy: Dhanam Business Magazine 20 August 2012 

സാങ്കേതിക മുന്നേറ്റം ബാങ്കിംഗ് മേഖലയെ അടിമുടി മാറ്റുന്നു



സാങ്കേതിക മുന്നേറ്റം ബാങ്കിംഗ് രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ്. സ്വന്തം വീടിന്റെ സ്വകാര്യതയിലിരുന്നോ യാത്രയുടെ തിരക്കുകള്‍ക്കിടയിലോ ഇന്ന് അനായാസം ബാങ്കിടപാടുകള്‍ നടത്താം. കംപ്യൂട്ടറിന്റെയോ മൊബീല്‍ ഫോണിന്റെയോ സഹായത്തോടെ ഞൊടിയിടയ്ക്കുള്ളില്‍ വന്‍ തുകകള്‍ കൈമാറ്റം ചെയ്യാം. നാം അതിവേഗം കാഷ് രഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പറയാം.

മാറ്റങ്ങള്‍ അതിവേഗം
രാജ്യത്ത് ആദ്യമായി ഒരു എ.റ്റി.എം (ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീന്‍) സ്ഥാപിക്കപ്പെടുന്നത് 1987ല്‍ മുംബൈയിലാണ്. ഇന്ന് എ.റ്റി.എമ്മുകള്‍ സര്‍വ വ്യാപിയായിരിക്കുന്നു. രാജ്യത്തെ പണമിടപാടുകളുടെ 50 ശതമാനത്തിലധികവും ഇന്ന് നടക്കുന്നത് എ.റ്റി.എമ്മുകളിലൂടെയാണ്. വ്യാപാര രംഗത്ത് പി.ഒ.എസ് (പോയ്ന്റ് ഓഫ് സെയ്ല്‍) മെഷീനുകള്‍ സര്‍വ സാധാരണമായതോടെ ക്രയവിക്രയങ്ങള്‍ക്ക് പണം കൈയില്‍ കരുതേണ്ട ആവശ്യമില്ലെന്നായി. ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകള്‍ പണത്തിന് പകരക്കാരനായി.

പൂര്‍ണമായും പണരഹിതമായ ഒരു സമ്പദ്‌വ്യവസ്ഥയിലേക്കെത്താന്‍ അധികനാള്‍ കാത്തിരിക്കേണ്ടി വരില്ല.
എ.റ്റി.എംപോലും ഉപയോഗശൂന്യമോ പഴഞ്ചനോ ആയിത്തീരുംവിധം, നാം ചിന്തിക്കുന്നതിനേക്കാള്‍ വേഗത്തിലാണ് മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. യാത്രയ്ക്കിടയില്‍ ടോള്‍ഗേറ്റിലൂടെ വാഹനം കടന്നുപോകുമ്പോള്‍ ഓട്ടോമാറ്റിക്കായി വാഹന ഉടമയുടെ എക്കൗണ്ടില്‍ നിന്നും തുക ഈടാക്കുന്ന രീതി പാശ്ചാത്യരാജ്യങ്ങളില്‍ സാധാരണമാണ്. അവിടെ പൊതുയാത്രാ വാഹനങ്ങളില്‍ പണത്തിനു പകരം കാര്‍ഡ് ഉപയോഗിക്കുന്ന രീതിയും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.

മൊബീല്‍ ബാങ്കിംഗ് പ്രിയങ്കരം
സൗത്ത് ഇന്ത്യന്‍ ബാങ്ക് ആറു മാസം മുമ്പ് തുടങ്ങിയ മൊബീല്‍ ബാങ്കിംഗ് ഇതിനോടകം 600,000ല്‍ അധികം ഇടപാടുകാര്‍ ഉപയോഗിക്കുന്നുണ്ട്. മുമ്പ് മൊബീല്‍ ബാങ്കിംഗ് ഇടപാട് നടത്താന്‍ ഇരു കൂട്ടര്‍ക്കും ഇത്തരം എക്കൗണ്ട് വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്ക് ആ നിബന്ധന മാറ്റിയതോടെ രാജ്യത്ത് മൊബീല്‍ ഫോണിലൂടെയുള്ള ഇടപാടുകള്‍ കുതിച്ചുയര്‍ന്നു. മുമ്പ് ബാങ്ക് ശാഖയിലെത്തി മാത്രം ഉപയോഗപ്പെടുത്തിയിരുന്ന സേവനങ്ങള്‍ മൊബീല്‍ ഫോണിലൂടെ ഞൊടിയിടയില്‍ സാധ്യമായി.

അമേരിക്കയിലും മറ്റും ആളുകള്‍ വളരെ വിരളമായേ ബാങ്കുകളില്‍ പോകാറുള്ളൂ. ഇന്റര്‍നെറ്റ് ബാങ്കിംഗിലൂടെ ഇടപാടുകള്‍ നടത്തുന്നു. ഇന്ത്യയിലും ഈ രീതി അതിവേഗം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഈയിടെ ചെന്നൈയില്‍ നടന്ന ബാങ്ക്‌കോണ്‍ (Bancon ‘11) ല്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ബാങ്ക് കൗണ്ടറുകളില്‍ എത്തുന്ന ആളുകളുടെ എണ്ണത്തില്‍ 50 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ട്. അടുത്ത 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ പണമിടപാടുകള്‍ക്കായി ആരും ബാങ്കുകളില്‍ ചെല്ലാത്ത അവസ്ഥയുണ്ടായാലും അല്‍ഭുതപ്പെടാനില്ല.

കടലാസ് രൂപത്തിലുള്ള പണത്തിന്റെ ഉപയോഗം ആവശ്യമല്ലാതാക്കിത്തീര്‍ക്കുന്ന വിധത്തില്‍ പല മാറ്റങ്ങളും വന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. ഉദാഹരണത്തിന് ഒരു കോളെജിലെ 10,000 വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി കുറച്ചുനാള്‍ മുമ്പ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ആവിഷ്‌കരിച്ച ഒരു പദ്ധതി തന്നെയെടുക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത് ഒരു കാര്‍ഡ് മാത്രമാണ്. മാതാപിതാക്കള്‍ എക്കൗണ്ടിലിടുന്ന പണം ഉപയോഗിച്ച് യൂണിവേഴ്‌സിറ്റി ഫീസ് അടയ്ക്കാനും മറ്റ് ഏത് ആവശ്യത്തിന് പണം അടയ്ക്കാനും ഈ ഒരൊറ്റ കാര്‍ഡ് മതി. അതായത് പണം കറന്‍സിയായി കൈകാര്യം ചെയ്യേണ്ട ആവശ്യമേയില്ല.

പണം കൈമാറ്റം, എത്രയെളുപ്പം!
മെയ്ല്‍ ട്രാന്‍സ്ഫര്‍, ഡി.ഡി, ചെക്ക് എന്നിവയൊക്കെ താമസിയാതെ പഴഞ്ചന്‍ രീതികളായി മാറും. RTGS (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) ഉം NEFT (നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍) ഉം ഇന്ന് പണം കൈമാറ്റത്തിന് വ്യാപകമായി ഉപയോഗിക്കുന്നു. NEFT -ലൂടെയുള്ള കൈമാറ്റത്തിന് 2-3 മണിക്കൂര്‍ സമയമെടുക്കുമ്പോള്‍ ഓണ്‍ലൈന്‍ സംവിധാനമായ RTGS ലൂടെ തല്‍സമയ മണി ട്രാന്‍സ്ഫര്‍ സാധ്യമാകുന്നു.

വിദേശത്തുള്ള മകന്റെയോ ഭര്‍ത്താവിന്റെയോ ചെക്ക് വരുന്നതും കാത്ത് വീട്ടുകാര്‍ ഇരുന്ന കാലം പൊയ്‌പ്പോയി. ഇന്ന് അവിശ്വസനീയമായ വേഗത്തിലാണ് ഫണ്ട് ട്രാന്‍സ്ഫര്‍. ഉദാഹരണത്തിന് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സേവനം ഉപയോഗപ്പെടുത്തി വീട്ടുകാര്‍ക്ക് പണം അയക്കാന്‍ ഉദ്ദേശിക്കുന്ന ആള്‍ ബാങ്കുമായി സഹകരണമുള്ള ഗള്‍ഫിലെ എക്‌സ്‌ചേഞ്ച് ഹൗസിലെത്തി പണമടച്ച് പുറത്തേക്കിറങ്ങും മുമ്പുതന്നെ തുക നാട്ടിലെ എക്കൗണ്ടണ്ടില്‍ എത്തിയതായി സന്ദേശം ലഭിക്കും. അതോടൊപ്പം തന്നെ പണം കൈപ്പറ്റേണ്ട ആള്‍ക്കും സന്ദേശം കിട്ടിയിരിക്കും.

ചെക്ക് ട്രങ്കേഷന്‍
ഇപ്പോള്‍ ഡല്‍ഹി, മുംബൈ, ചെന്നൈ മുതലായ മെട്രോ നഗരങ്ങളില്‍ മാത്രം ലഭ്യമായ ചെക്ക് ട്രങ്കേഷന്‍ സൗകര്യം വ്യാപകമാകുന്നതോടെ ചെക്കുകള്‍ അതിവേഗം പണമായി മാറ്റാം. പൂര്‍ണമായും കോര്‍ബാങ്കിംഗ് നടപ്പാക്കിയിട്ടുള്ള ബാങ്കുകള്‍ക്ക് വിവിധ ശാഖകളിലെ ചെക്കുകള്‍ പണമായി മാറ്റാന്‍ ഇപ്പോള്‍ കാലതാമസമില്ല. എന്നാല്‍ ട്രങ്കേഷന്‍ സൗകര്യം നടപ്പിലാകുന്നതോടെ അന്യ ബാങ്കുകളുടെ ചെക്കുകളും കാലതാമസം കൂടാതെ ക്രെഡിറ്റ് ചെയ്യാം.

റിസര്‍വ് ബാങ്കിന്റെ നിബന്ധനപ്രകാരം സജ്ജമാക്കിയിരിക്കുന്ന അതിവേഗ സ്‌കാനിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഈ മെഷീനിലൂടെ ചെക്കിന്റെ ഇമേജ് അയച്ചാല്‍ മതി. ചെക്ക് കൈമാറ്റം ചെയ്യേണ്ടതില്ല. അതിനാല്‍ ചെക്ക് നഷ്ടപ്പെടുമെന്ന ഭയവും വേണ്ട. ഇപ്പോള്‍ അതത് സ്ഥലത്തെ ക്ലിയറിംഗ് ഹൗസുകള്‍ മുഖേന നടക്കുന്ന ചെക്ക് ഇടപാടുകള്‍ ട്രങ്കേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിലൂടെ സുഗമമാകും.

ഫിനാന്‍ഷ്യല്‍ സൂപ്പര്‍ മാര്‍ക്കറ്റ്
വ്യത്യസ്തങ്ങളായ ധനകാര്യ സേവനങ്ങളെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കിക്കൊണ്ടണ്ട് ബാങ്കുകള്‍ ഇന്ന് പരമ്പരാഗത ബാങ്കിംഗില്‍ നിന്നും ഒട്ടേറെ മുമ്പോട്ട് പോയിരിക്കുന്നു. ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതുപോലെ ബാങ്കില്‍നിന്ന് വ്യത്യസ്തങ്ങളായ നിരവധി ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭിക്കുന്നു. ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ടണ്ട്, ഓഹരികള്‍ എന്നിവയെല്ലാം ഇന്ന് ബാങ്കിലൂടെ ലഭ്യമാണ്. സ്വര്‍ണം വാങ്ങാനും റെയില്‍വേ ടിക്കറ്റ് വാങ്ങാനും ബില്ലുകളും ഫീസുകളും അടയ്ക്കാനുമെല്ലാം ബാങ്കുകളെ ആശ്രയിക്കാം. 'ഫിനാന്‍ഷ്യല്‍ സൂപ്പര്‍ മാര്‍ക്കറ്റ്' എന്ന വിശേഷണം അന്വര്‍ത്ഥമാക്കുന്ന വിധത്തിലാണ് ഇന്ന് ബാങ്കുകളുടെ പ്രവര്‍ത്തനം.

ബാങ്കിംഗ്, എല്ലാവരിലേക്കും
ബാങ്കിംഗ് രംഗത്ത് സാങ്കേതിക മുന്നേറ്റം വിപ്ലവമുണ്ടാക്കിയെങ്കിലും ഇപ്പോഴും രാജ്യത്തെ 40 ശതമാനം ആളുകള്‍ക്ക് മാത്രമേ ബാങ്ക് എക്കൗണ്ട് ഉള്ളൂവെന്നാണ് കണക്ക്. എന്നാല്‍ എല്ലാവര്‍ക്കും UID (യുണീക് ഐഡന്റിഫിക്കേഷന്‍) കാര്‍ഡ് ഏര്‍പ്പെടുത്തുന്നതോടെ ബാങ്ക് ഇടപാടുകളുടെ കാര്യത്തില്‍ വന്‍ കുതിച്ചുചാട്ടം തന്നെയുണ്ടാകും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അവരിലേക്ക് നേരിട്ടെത്തിക്കാന്‍ ബാങ്ക് എക്കൗണ്ടുകളാകും ഏറ്റവും നല്ല മാര്‍ഗം.

പരിചയ സമ്പന്നര്‍ വിരമിക്കുന്നു

പരിചയ സമ്പന്നരായ ജീവനക്കാര്‍ കൂട്ടത്തോടെ വിരമിക്കുന്നു എന്നതാണ് ബാങ്കിംഗ് രംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ബാങ്ക് ദേശസാല്‍ക്കരണത്തോട് അനുബന്ധിച്ച് 70കളില്‍ വന്‍തോതില്‍ ശാഖകള്‍ തുടങ്ങിയതുമൂലം നിയമനം ലഭിച്ചവര്‍ ഈ വര്‍ഷങ്ങളില്‍ കൂട്ടത്തോടെ വിരമിക്കുകയാണ്.

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കാര്യത്തിലാണെങ്കില്‍ ജീവനക്കാരുടെ ശരാശരി പ്രായം 48 ആയിരുന്നത് ഇപ്പോള്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തിയതോടെ 36 ആയി കുറഞ്ഞിരിക്കുകയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പലരും വിരമിക്കുന്നതോടെ ശരാശരി പ്രായം ഇനിയും കുറയും. ഇപ്പോഴുള്ള 6200 ജീവനക്കാരില്‍ 30 വയസില്‍ താഴെയുള്ളവരുടെ എണ്ണം 2300 ഓളമാണ്. സാങ്കേതികവിദ്യയും മറ്റും എളുപ്പം സ്വായത്തമാക്കുന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരായ ജീവനക്കാര്‍ മുതല്‍ക്കൂട്ടാണെങ്കിലും സീനിയര്‍ ലെവലിലുള്ള ജീവനക്കാരുടെ ക്ഷാമമാണ് പൊതുവെ ബാങ്കുകള്‍ക്കെല്ലാം വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്.

 - ഏബ്രഹാം തരിയന്‍
   courtesy: Dhanam Business Magazine 20 August 2012 

അവകാശമാകുന്ന വിദ്യാഭ്യാസ വായ്‌പ

Mathrubhumi Daily Published on  20 Aug 2012
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ അടുത്ത കാലത്ത് വലിയ തോതിലുള്ള വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് അവയാണ് എണ്ണത്തില്‍ കൂടുതല്‍. അതിനനുസരിച്ച് അവിടെ പഠിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളെ അപേക്ഷിച്ച് ഫീസ് വളരെ കൂടുതലായതിനാല്‍ ഇവിടെ പഠിക്കണമെങ്കില്‍ ഒട്ടുമിക്ക പേര്‍ക്കും വായ്പയെ ആശ്രയിക്കുകയേ തരമുള്ളൂ. വിദ്യാഭ്യാസവായ്പയെ മുന്‍ഗണനപ്പട്ടികയിലാണ് റിസര്‍വ് ബാങ്ക്‌പെടുത്തിയിട്ടുള്ളത്. വിദ്യാഭ്യാസവായ്പയുടെ കാര്യമെടുത്താല്‍ രാജ്യത്തുതന്നെ മുന്നിലാണ് കേരളം. 
കേരളത്തില്‍ നിലവിലുള്ള വായ്പത്തുക ഏകദേശം 6,000 കോടി രൂപയാണെന്നാണ് കണക്ക്. 2001-ല്‍ ഇത് 38 കോടി രൂപയായിരുന്നു. കാര്യം ഇങ്ങനെയാണെങ്കിലും ഈ വായ്പ നല്‍കുന്നതില്‍ ബാങ്കുകള്‍ ശുഷ്‌കാന്തി കാട്ടുന്നില്ലെന്ന് പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്നവരെ വിദ്യാഭ്യാസ വായ്പാപദ്ധതിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐ.ബി.എ.) ഈ പദ്ധതി പരിഷ്‌കരിച്ചിരുന്നു. ഇത് വലിയ ആക്ഷേപത്തിന് വഴിവെക്കുകയുണ്ടായി. ഇതാണ് കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ ഇടപെടല്‍ ക്ഷണിച്ചുവരുത്തിയത്. ഈ കുട്ടികള്‍ക്കും വായ്പ ഉറപ്പാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത് അവസരോചിതമാണ്. മറ്റു കുട്ടികളെപ്പോലെ, നിബന്ധനകള്‍ പാലിക്കുന്നുവെങ്കില്‍, ഇക്കാര്യത്തില്‍ ഇവരോട് വിവേചനം കാട്ടുന്നതില്‍ ന്യായീകരണമില്ല. വിദ്യാഭ്യാസവായ്പ അവകാശമാണെന്നും അര്‍ഹരായവര്‍ക്ക് അത് നിഷേധിച്ചാല്‍ ശിക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇത്തരം വായ്പ സംബന്ധിച്ച തര്‍ക്കങ്ങള്‍ കേരളത്തില്‍ ഇടയ്ക്കിടെ ഉടലെടുക്കാറുണ്ട്. ഇത് ആത്മഹത്യയ്ക്കുപോലും വഴിവെച്ചിരുന്നു. ഒരു ബാങ്ക് മാനേജരെ അറസ്റ്റ് ചെയ്യുന്നതിലും ഇത് കലാശിച്ചു. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുറമേ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും വ്യക്തതയുണ്ടാക്കുന്ന നടപടികള്‍ക്ക് രൂപം നല്‍കുകയും അവയ്ക്ക് വേണ്ടത്ര പ്രചാരം നല്‍കുകയും വേണം. ഈ വായ്പയ്ക്ക് പണം ലഭ്യമാക്കുന്നതിന് ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം കേന്ദ്രമന്ത്രിസഭ പരിഗണിക്കുന്നുണ്ട്. നല്ല നീക്കമാണ് അത്. ബജറ്റില്‍ ഈ വര്‍ഷം പ്രഖ്യാപിച്ചതാണ് ഈ ഫണ്ട്.

ഐ.ബി.എ. വിദ്യാഭ്യാസസ്ഥാപനങ്ങളുമായി കൂടിക്കാഴ്ച നടത്തി ഈ പദ്ധതിയുടെ പോരായ്മകളും വിദ്യാര്‍ഥികളും സ്ഥാപനങ്ങളും നേരിടുന്ന ബുദ്ധിമുട്ടുകളും മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കുകയാണെങ്കില്‍ അവിടെ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമം ഉണ്ടാവേണ്ടതാണ്. വായ്പയ്ക്ക് അര്‍ഹത നിശ്ചയിക്കുമ്പോള്‍ ബാങ്കുകള്‍ പൊതുമാനദണ്ഡം സ്വീകരിക്കുന്നില്ല എന്ന പരാതി ഉയര്‍ന്നു വരികയുണ്ടായി.

അപേക്ഷ പരിശോധിച്ച് തീരുമാനം കൈക്കൊള്ളുന്നതിന് കാലതാമസം വരുത്തുന്നു, നാലുലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് ഈട് വേണ്ടെങ്കിലും ചില ബാങ്കുകള്‍ അത് ചോദിക്കുന്നു, ഇന്‍ഷുറന്‍സ് പരിരക്ഷ വേണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നു തുടങ്ങിയ പരാതികള്‍ എളുപ്പം പരിഹരിക്കപ്പെടേണ്ടതാണ്. രക്ഷിതാവിന്റെ വീടിന് അടുത്തുള്ള ബാങ്ക് ശാഖയെയാണ് സാധാരണഗതിയില്‍ വായ്പയ്ക്ക് സമീപിക്കേണ്ടത്. ഇത് എല്ലായ്‌പ്പോഴും ഗുണകരമാകില്ല എന്ന ഒരഭിപ്രായം ഈ കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവരികയുണ്ടായി. അതുപോലെ വായ്പ തിരിച്ചടയ്ക്കുമ്പോള്‍ തുല്യമാക്കപ്പെട്ട മാസഗഡുക്കള്‍ക്കു പകരം, അവസാനഘട്ടത്തില്‍ കൂടുതല്‍ തുക വരുന്ന തരത്തില്‍ ക്രമീകരിച്ചാല്‍ നന്നാവുമെന്ന അഭിപ്രായവും ഉയര്‍ന്നു വന്നിരുന്നു.

വായ്പ തിരിച്ചടയ്ക്കാന്‍ തുടങ്ങുന്ന ഘട്ടത്തില്‍, അതിനു മാത്രം വരുമാനം, ഉദ്യോഗത്തില്‍ അപ്പോള്‍മാത്രം പ്രവേശിക്കുന്നവര്‍ക്ക് ലഭിച്ചേക്കില്ല എന്നതാണ് ഇതിന് അടിസ്ഥാനം. ഇത്തരം കാര്യങ്ങളില്‍ എല്ലാ വശവും പരിശോധിച്ച് തീരുമാനമെടുക്കാവുന്നതേയുള്ളൂ.

വിദ്യാഭ്യാസവായ്പ അവകാശമാകുമ്പോള്‍ തന്നെ അതിന്റെ തിരിച്ചടവ് കടമയുമാണെന്ന് ഓര്‍ക്കണം. നാലുലക്ഷം വരെ ഈടു വേണ്ടാത്ത വായ്പയുടെ കാര്യത്തില്‍ തിരിച്ചടവില്‍ ബാങ്കുകള്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നു പറയപ്പെടുന്നു. ഇവ എഴുതിത്തള്ളിയേക്കാമെന്ന അഭ്യൂഹമാണോ ഇതിന്റെ പിറകില്‍ എന്നത് അന്വേഷിക്കേണ്ടതാണ്. വലിയ തുകകള്‍ കിട്ടാക്കടമായി ഒടുങ്ങുമ്പോള്‍ ചെറിയ തുകയുടെ കാര്യത്തില്‍ അത്ര നിഷ്‌കര്‍ഷ വേണോ എന്നു ചോദിക്കുന്നതില്‍ കാര്യമില്ല. അഴിമതിയുടെ കാര്യത്തിലും ഈ അര്‍ഥശൂന്യമായ ചോദ്യമുയരാറുണ്ട്. സത്യസന്ധതയ്ക്ക് പക്ഷേ, ബദലില്ല. (courtesy:Mathrubhumi Daily dt.20-08-2012)



Sunday, August 19, 2012

വിദ്യാഭ്യാസവായ്‌പ അവകാശമെന്ന് ചിദംബരം


Mathrubhumi News Published on  19 Aug 2012

പി.കെ.മണികണ്ഠന്‍

ന്യൂഡല്‍ഹി: വിദ്യാഭ്യാസവായ്പയ്ക്കായി പുതിയ മാര്‍ഗരേഖ പുറത്തിറക്കുമെന്ന് കേന്ദ്രധനമന്ത്രി പി.ചിദംബരം പ്രഖ്യാപിച്ചു. വിദ്യാഭ്യാസവായ്പ ഔദാര്യമല്ല, അവകാശമാണ്. വായ്പ നല്‍കാത്ത ബാങ്കുകള്‍ക്കെതിരെ ശിക്ഷാനടപടിയെടുക്കും. വായ്പ നിഷേധിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥനെതിരെയും നടപടിയുണ്ടാവും-മന്ത്രി മുന്നറിയിപ്പു നല്‍കി. വിവിധ ബാങ്ക് മേധാവികളുമായുള്ള ചര്‍ച്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടിയവര്‍ക്കു മാത്രമേ വിദ്യാഭ്യാസവായ്പ അനുവദിക്കാവൂവെന്ന് ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷന്‍ (ഐ.ബി.എ.) മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. മാനേജ്‌മെന്‍റ് ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്ക് വിദ്യാഭ്യാസവായ്പ നിഷേധിക്കാന്‍ അതു വഴിയൊരുക്കി.

മാര്‍ക്കിന്റെയും പ്രവേശനപ്രക്രിയയുടെയും അടിസ്ഥാനത്തിലുള്ള യോഗ്യത കണക്കാക്കി വിദ്യാഭ്യാസവായ്പ അനുവദിക്കണം. ഇത്തരത്തില്‍ യോഗ്യതയുള്ള ഒരു വിദ്യാര്‍ഥിക്കും വായ്പ നിഷേധിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ല- മന്ത്രി ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസവായ്പയ്ക്ക് പുതിയ മാര്‍ഗരേഖ തയ്യാറാകുന്നതോടെ ബാങ്കുകളുടെ കൂട്ടായ്മയായ ഐ.ബി.എ.യുടെ നിലവിലുള്ള മാര്‍ഗരേഖ റദ്ദായേക്കും.

2011 ആഗസ്തിലാണ് ഐ.ബി.എ. വിദ്യാഭ്യാസവായ്പ സംബന്ധിച്ച പുതിയ മാര്‍ഗരേഖ തയ്യാറാക്കി എല്ലാ ബാങ്കുകള്‍ക്കും നല്‍കിയത്. വിദ്യാഭ്യാസവായ്പ ലഭിക്കാനുള്ള ഏക യോഗ്യതാമാനദണ്ഡം മെറിറ്റ് അടിസ്ഥാനത്തിലുള്ള പ്രവേശനമായിരിക്കണമെന്ന് ഇതില്‍ പ്രത്യേകം നിര്‍ദേശിച്ചു. തൊഴില്‍സാധ്യതയുടെ അടിസ്ഥാനത്തിലാവണം വായ്പയുടെ അളവ് നിശ്ചയിക്കേണ്ടത്. മാനേജ്‌മെന്‍റ് ക്വാട്ടയിലുള്ളവര്‍ക്ക് വായ്പ നല്‍കാന്‍ പാടില്ലെന്നും ഐ.ബി.എ. നിര്‍ദേശിച്ചു.

വിദ്യാഭ്യാസവായ്പയുടെ എണ്ണവും വ്യാപ്തിയും കുറയ്ക്കാന്‍ വേണ്ടിയായിരുന്നു ഈ ശുപാര്‍ശ. ഇന്ത്യയ്ക്കകത്തുള്ള വിദ്യാര്‍ഥികള്‍ക്ക് പത്തു ലക്ഷം രൂപയും വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് 20 ലക്ഷം രൂപയുമാണ് ഐ.ബി.എ. നിശ്ചയിച്ച വായ്പാപരിധി. ന്യൂനപക്ഷ കോളേജുകള്‍ ഉള്‍പ്പെടെ മാനേജ്‌മെന്‍റ് ക്വാട്ടയിലുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസവായ്പ നിഷേധിക്കാന്‍ ബാങ്കുകള്‍ക്ക് ഇതൊരവസരമായി. ഐ.ബി.എ. മാര്‍ഗരേഖ അതേപടി അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാട് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്തു.

ഐ.ബി.എ.യുടെ മാര്‍ഗരേഖ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിതലസംഘം പ്രധാനമന്ത്രിയോടും ധനമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. കെ.എന്‍.ബാലഗോപാലും പി.ടി.തോമസ്സും പാര്‍ലമെന്‍റില്‍ ഇക്കാര്യം ഉന്നയിക്കുകയുണ്ടായി.
(courtesy : Mathrubhumi Daily dt.19-08-2012)

തപാല്‍ വകുപ്പിന്റെ പുതിയ മാനദണ്ഡങ്ങള്‍

കത്തയക്കുമ്പോള്‍ ഇനി അളവും നോക്കണം 
(Mathrubhumi News 19-08-2012 Sunday)
കത്തെഴുതുമ്പോള്‍ ഇനി പഴയതുപോലെയല്ല, കൃത്യമായ നീളവും വീതിയും ഭാരവുമൊക്കെ പാലിക്കണം. അല്ലെങ്കില്‍ കത്ത് എത്തേണ്ട സ്ഥലത്ത് എത്തണമെന്നില്ല. തപാല്‍ വകുപ്പ് കത്തയക്കുന്നതിനും വിലാസമെഴുതുന്നതിനും ഏകീകൃത അളവുകള്‍ കൊണ്ടുവരുന്നു. സാധാരണ കത്തുകള്‍, സ്പീഡ് പോസ്റ്റ്, റജിസ്‌ട്രേറ്റഡ് കത്തുകള്‍ തുടങ്ങി തപാല്‍ വഴി അയയ്ക്കുന്നവയ്‌ക്കെല്ലാം പുതിയ അളവുകള്‍ ബാധകമാകും. 

കത്തുകളുടെ നീളം, വീതി, കനം, ഉപയോഗിക്കുന്ന പേപ്പര്‍, കാര്‍ഡ്, വിന്‍ഡോ പേപ്പര്‍ എന്നിവയ്‌ക്കെല്ലാം നിശ്ചിത അളവുകള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. സ്ഥിരമായി തപാല്‍ ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ ഇവ നിര്‍ബന്ധമായും പാലിക്കണമെന്ന് തപാല്‍ വകുപ്പ് അറിയിച്ചു. തപാല്‍ വകുപ്പിന്റെ യന്ത്രവത്കരണവുമായി ബന്ധപ്പെട്ടാണ് പുതിയ മാനദണ്ഡങ്ങള്‍ നടപ്പില്‍ വരുന്നത്.

എല്ലാ കത്തിലും പിന്‍കോഡ് കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഇത് ഇന്ത്യന്‍ പോസ്റ്റ് വെബ്‌സൈറ്റില്‍ www.indiapost.gov.in ലഭ്യമാണ്. സ്റ്റാമ്പ് / ഫ്രാങ്ക് ഇംപ്രഷന്‍ എന്നിവ കത്തിന്റെ മുകള്‍ഭാഗത്ത് വലത്തേ മൂലയില്‍ ആയിരിക്കണം. വിലാസമെഴുതുന്നതുമ്പോള്‍ വരികള്‍ക്കിടയില്‍ സ്ഥലം വിടാതെ ചേര്‍ത്തെഴുതണം. കവറില്‍ വിലാസം കാണുന്ന സുതാര്യമായ ഭാഗത്ത് ഉള്‍ക്കൊള്ളുന്നരീതിയില്‍ മുഴുവന്‍ വിലാസവും രേഖപ്പെടുത്തണം. അതില്‍ വിലാസം മാത്രമേ കാണാന്‍ പാടുള്ളൂ.

മങ്ങി വ്യക്തമായി കാണാന്‍ സാധിക്കാത്തരീതിയില്‍ അഡ്രസ്സ് ബ്ലോക്ക് അച്ചടിക്കാതിരിക്കുക, അഡ്രസ്സ് ബ്ലോക്കില്‍ ബാര്‍ കോഡുകളോ മറ്റെന്തെങ്കിലും വിവരങ്ങളോ രേഖപ്പെടുത്താതിരിക്കുക. കത്തിന്റെ താഴെഭാഗത്ത് ഫ്ലൂറസന്‍റ് ബാര്‍കോഡുകള്‍ രേഖപ്പെടുത്താനുള്ളതിനാല്‍ മറ്റൊന്നും എഴുതരുത്. കത്ത് എത്തിച്ചേരേണ്ട മേല്‍വിലാസം എഴുതുന്നതിനു സമീപത്ത് പരസ്യങ്ങള്‍ ഒഴിവാക്കുക. കത്തുകളില്‍ സ്റ്റാപ്ലര്‍ അടിക്കുകയോ, നടുഭാഗം മടക്കുകയോ ചെയ്യരുത്. 

വഴുക്കുന്ന തരം കവറുകള്‍ക്കുപകരം ആവശ്യത്തിന് പരുപരുത്ത കവറുകള്‍ ഉപയോഗിക്കുക, സ്വകാര്യ ഇന്‍ലന്‍റുകളുടെ ഫ്ലാപ്പുകള്‍ തുറന്നരീതിയില്‍അയക്കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും തപാല്‍ വകുപ്പ് മുന്നോട്ടുവെച്ചിട്ടുണ്ട്.


(courtesy : Mathrubhumi Daily dt.19-08-2012)